Wednesday 27 May 2020

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍; സമയക്രമം അടുത്തയാഴ്ച്ച പുറത്തിറക്കും

              __________________________________
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസിന്റെ സമയക്രമം അടുത്ത ആഴ്ച്ച പുറത്തിറക്കും. ഹൈസ്‌കൂള്‍ മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം രണ്ടു മണിക്കൂറെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പാക്കാനാണ് ശ്രമം. ടിവി, ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്തവരെ സകൂളുകളില്‍ എത്തിച്ച് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെയുള്ള 40 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ഓണ്‍ലൈനായി പഠിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാന്‍ സര്‍ക്കാരിന്റെ പ്രധാന ആശയം കൈറ്റിന് കീഴിലുള്ള വിക്ടേഴ്‌സ് ചാനലാണ്. ടിവിയിലൂടെയും യൂട്യൂബിലൂടെയും സമഗ്ര ശിക്ഷ പോര്‍ട്ടല്‍ വഴിയും ക്ലാസുകള്‍ കാണാം.

അര മണിക്കൂറായിരിക്കും ഒരു ക്ലാസിന്റെ ദൈര്‍ഘ്യം. ഒന്നാം ക്ലാസുകാര്‍ക്കും പ്ലസ് വണ്‍കാര്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് ഉണ്ടാകില്ല. പ്ലസ് ടുകാര്‍ക്കും പത്താം ക്ലാസുകാര്‍ക്കും ദിവസം നാലോ അഞ്ചോ വിഷയങ്ങളില്‍ ക്ലാസ് ഉറപ്പിക്കും. എല്‍പി ക്ലാസുകാര്‍ക്ക് ഒരു ദിവസം ഒരു ക്ലാസ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കാളികളാണോയെന്ന് ഉറപ്പിക്കേണ്ട ഉത്തരവാദിത്വം അതാത് ക്ലാസ് ടീച്ചര്‍മാര്‍ക്കായിരിക്കും. ക്ലാസുകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ ടീച്ചര്‍മാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നാണ് നിര്‍ദ്ദേശം.

Friday 22 May 2020

ചുഴലിക്കാറ്റ്



ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ചുകൊണ്ട് ഒരു ന്യൂനമർദ്ദ കേന്ദ്രത്തിനുചുറ്റും ചുഴറ്റിനിൽക്കുന്ന കൊടുങ്കാറ്റുകളുടെ ഒരു കൂട്ടമാണ് ചുഴലിക്കാറ്റ്.

'ഉംപുന്‍'-  ചുഴലിക്കാറ്റ്

കൊവിഡിനിടയില്‍ ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരു പേര്. അതാണ് ഉംപുന്‍ എന്ന ചുഴലിക്കൊടുങ്കാറ്റ്. 2020 ല്‍ ഇന്ത്യയില്‍ ആദ്യമായി വീശിയടിക്കാന്‍ പോകുന്ന ചുഴലിക്കാറ്റ് എന്നൊരു പ്രത്യേകത കൂടിയുണ്ട്. 2004 ലെ പട്ടികയില്‍ ബാക്കിയായ ചുഴലിക്കാറ്റാണ് ഉംപുന്‍. ചുഴലിക്കാറ്റിനും കൊടുങ്കാറ്റിനും ഫാനി, തിത്‌ലി, ലൈല, ഹെലന്‍ എന്നീ പേരുകള്‍ ഇതിനുമുമ്പും കേട്ടിട്ടുണ്ട്. പലപ്പോഴും ഈ പേരുകള്‍ രസകരമായി തോന്നാം. എന്നാല്‍, ഇവ എങ്ങനെയാണ് തെരഞ്ഞെടുക്കപ്പെടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?.

​ഉംപുന്‍ എന്ന പേര് നിര്‍ദേശിച്ചതാര്?


സാധ്യതയുള്ള ഉംപുന്‍ 2004 ലെ ചുഴലിക്കാറ്റിന്റെ പേരുകളുടെ പട്ടികയിലെ അവസാനത്തേതാണ്. ഈ പേര് നിര്‍ദേശിച്ചത് മറ്റാരുമല്ല തായ്‌ലാന്‍ഡ് എന്ന ചെറിയ രാജ്യമാണ്. ആദ്യമേ, ചുഴലിക്കാറ്റുകളെ പേരുകളിലല്ല തിരിച്ചറിഞ്ഞിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഉണ്ടായ ചുഴലിക്കാറ്റോടെ ആണ് പേരുകള്‍ നിര്‍ദേശിക്കാന്‍ ആരംഭിച്ചത്. അങ്ങനെ 'ആന്റ്‌ജെ' ആയി പേര് ലഭിച്ച ആദ്യ ചുഴലിക്കാറ്റ്.

'​Amphan' എങ്ങനെ ഉച്ചരിക്കാം?

കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തലില്‍ തായ്‌ലാന്‍ഡ് ആണ് ഈ പേരിട്ടത്. അതിനാല്‍, അവര്‍ ഉച്ചരിക്കുന്ന ഭാഷയിലാണ് ചുഴലിക്കാറ്റിന് ഈ പേര് വന്നതും. ഇംഗ്ലീഷില്‍ 'AMPHAN' എന്ന് വായിക്കുന്ന വാക്ക് ഉച്ചരിക്കുന്നത് UM-PUN എന്നാണ്. അംഫാന്‍, എംഫാന്‍ എന്നിങ്ങനെ വിവിധ പേരുകള്‍ ഈ ചുഴലിക്കാറ്റിന് നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഉംപുന്‍ എന്നാണ് ശരിയായി ഉച്ചരിക്കേണ്ടത്.

​മുന്‍കൂട്ടി പേരുകള്‍ നിര്‍ദേശിക്കുന്നത് ഏതൊക്കെ രാജ്യങ്ങള്‍

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വരുന്ന ചുഴലികള്‍ക്ക് അവയെ തിരിച്ചറിയാനും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാനും വേണ്ടിയാണ് മുന്‍കൂട്ടി പേരുകള്‍ ഇടുന്നത്. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ ഉള്‍പ്പെടുന്ന മേഖലയില്‍ ഉണ്ടാകുന്ന ചുഴലിക്കാറ്റിന് മുന്‍കൂട്ടി പേരുകള്‍ ഇട്ടിട്ടുണ്ട്. 13 രാജ്യങ്ങളാണ് ഇന്ത്യന്‍ സമുദ്ര പരിധിയില്‍ വരുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ഇറാന്‍, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി, ശ്രീലങ്ക, തായ്‌ലാന്റ്, യുഎഇ, യമന്‍ തുടങ്ങിയവരാണ് 13 രാജ്യങ്ങള്‍. അന്താരാഷ്ട്ര കാലാവസ്ഥാ കേന്ദ്രം അംഗീകരിച്ച 169 പേരുകളാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പുറത്തുവിടുന്നത്.

​ചുഴലിക്കാറ്റിന് പേരു നല്‍കുന്നതെന്തിന്?

ചുഴലിക്കാറ്റിന് പേരു നല്‍കേണ്ടതിന്റെ ആവശ്യമുണ്ടോ? ഓര്‍ത്തിരിക്കാന്‍ ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കുന്നതാണ് നല്ലത്. ചുഴലിക്കാറ്റിന്റെ ദൈര്‍ഘ്യവും വ്യാപ്തിയും പറയുന്നതിനേക്കാള്‍ 2018 ലെ തിത്‌ലി ചുഴലിക്കാറ്റ് എന്നു പറയുന്നതായിരിക്കും എളുപ്പം. ഒന്നിലധികം ചുഴലിക്കാറ്റുകള്‍ ഉണ്ടാകുമ്പോള്‍ ഈ പേരുകള്‍ സഹായകരമായിരിക്കും. മാത്രമല്ല, ചുഴലിക്കാറ്റിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ഈ പേര് ഉപയോഗിക്കുന്നത് എളുപ്പമായിരിക്കും.

​ഇനി അടുത്തതായി വീശിയടിക്കുന്ന ചുഴലിക്കാറ്റുകള്‍

ഇനി വരാനുള്ള ചുഴലിക്കാറ്റുകള്‍ക്കായി ഒരു നീണ്ട ലിസ്റ്റ് തന്നെ തയ്യാറാക്കി വച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒമ്പത് പ്രദേശങ്ങള്‍ സംഭാവന ചെയ്ത പേരുകളുമുണ്ട്. നോര്‍ത്ത് അറ്റ്‌ലാന്റിക്, ഈസ്‌റ്റേണ്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, വെസ്റ്റേണ്‍ നോര്‍ത്ത് പസഫിക്, നോര്‍ത്ത് ഇന്ത്യന്‍ സമുദ്രം, സൗത്ത് വെസ്റ്റ് ഇന്ത്യന്‍ സമുദ്രം, ഓസ്‌ട്രേലിയന്‍, സതേണ്‍ പസഫിക്, സൗത്ത് അറ്റ്‌ലാന്റിക് എന്നിവയാണ് 9 പ്രദേശങ്ങള്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും അറേബ്യന്‍ കടലില്‍ നിന്നും ഭാവിയില്‍ ഉത്ഭവിക്കാനിരിക്കുന്ന ചുഴലിക്കാറ്റുകളുടെ 169 പേരുകളില്‍ 'ഷഹീന്‍, ഗുലാബ്, തേജ്, അഗ്നി, ആഗ്' എന്നിവ ഉള്‍പ്പെടുന്നു. ഈ പേരുകള്‍ 13 രാജ്യങ്ങളാണ് നിര്‍ദേശിച്ചത്. 2018 ലാണ് ബംഗ്ലാദേശ്, ഇന്ത്യ, ഇറാന്‍, മാലിദ്വീപ്, ഒമാന്‍ ഉള്‍പ്പെടുന്ന 13 രാജ്യങ്ങള്‍ ചേര്‍ന്ന് ഭാവിയില്‍ വരുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നിര്‍ദേശിച്ചത്.