Monday 3 December 2018

സതി നിരോധനം(1829, ഡിസംബർ 4)


സതി നിരോധനം(1829, ഡിസംബർ 4)

ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. രജപുത്ര വംശത്തിലായിരുന്നു സതി തുടക്കത്തിൽ ഉണ്ടായിരുന്നത്. വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സതി പ്രബലമായിരുന്നു. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവിനു വരെ കാരണമായി. എങ്കിലും ഇന്നും ‘സതി‘ എന്ന ആചാരത്തിന്റെ ഒറ്റപ്പെട്ട സംഭവങ്ങൾ വടക്കേ ഇന്ത്യയിൽ നടക്കുന്നുണ്ട്. ഭാര്യ സ്വയം അനുഷ്ടിക്കേണ്ട സതി പിന്നീട് ഒരു നിർബന്ധമായി മാറുകയും ബലം പ്രയോഗിച്ച് അതിക്രൂരമായി വിധവകളെ എരിതീയിലേക്കെറിയുന്ന ഒരു ക്രൂരമായ ആചാരമായി മാറുകയും ചെയ്തു. രാജസ്ഥാനിലെ രജപുത്രർക്കിടയിലും ബംഗാളിലെ സവർണ വിഭാഗങ്ങൾക്കിടയിലും സതി വ്യാപകമായി നിലനിന്നിരുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ പുരാതന ഈജിപ്ത്, ഗ്രീക്ക്, ഗോത്തിക്ക്, സ്കൈത്യൻസ് എന്നിവരുടെ ഇടയിൽ നില നിന്നിരുന്ന ആചാരം അവരുടെ ഇന്ത്യൻ കുടിയേറ്റത്തോടെ ഇവിടത്തെ സംസ്കാരവുമായി കൂടിച്ചേർന്ന് മൃതശരീരം ദഹിപ്പിക്കുന്ന രീതിയായ ചിതാ സമ്പ്രദായം സ്വീകരിക്കുകയും മരിച്ചയാളുടെ ഭാര്യ, ഭൃത്യർ, സമ്പാദ്യം എന്നിവ മൃതശരീരത്തോടൊപ്പം അടക്കുന്ന അവരുടെ രീതിയും സമന്വയിപ്പിച്ചു. ഇതു കാലക്രമേണ സതിയായി മാറി.

🌷നിയമം വിശദമായി

വിധവയെ കത്തിക്കൽ, ആ പ്രവർത്തിയെ മഹത്വ വല്ക്കരിക്കുക, ആ സമ്പ്രദായത്തിൻറെ ഉയർന്ന അവസ്ഥയിൽ സതിയ്ക്ക് ക്ഷേത്രം സമർപ്പിക്കുക എന്നീ 3 ഘട്ടങ്ങൾ സതി കമ്മീഷനിൽ ഉൾക്കൊള്ളുന്നുണ്ട്.

സതി അനുഷ്ഠിക്കുവാൻ ശ്രമിക്കുന്നത്, ഒരു വർഷം വരെ തടവോ, പിഴയോ ഇവ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണ്.

സ്ത്രീയെ കത്തിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നതിൽ കാഴ്ചക്കാരായോ സംഘാടകരായോ പങ്കെടുക്കുന്നവർക്ക് ആജീവനാന്ത ജയിൽവാസമോ, പിഴയോ ലഭിക്കാം.

സതിയെ മഹത്വവല്ക്കരിക്കുന്നത്, അതിനെ മതവുമായി ബന്ധപ്പെടുത്തുന്നതിനുള്ള മനപ്പൂർവ്വമുള്ള ശ്രമമാണ്. സതിയെ മഹത്വവല്ക്കരിക്കുന്നയാൾക്ക് ഒരു വർഷത്തിനും 7 വർഷത്തിനുമിടയ്ക്ക് തടവും 5000 രൂപയിൽ കുറയാത്ത, 30000  രൂപ വരെയുള്ള തുകയോടു കൂടിയ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

കളക്ടറുടെ ഉത്തരവിനെ എതിർക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വർഷത്തിനും 7 വർഷത്തിനുമിടയ്ക്ക് തടവും 5000 രൂപ മുതൽ 30000  രൂപ വരെയുള്ള തുകയോടു കൂടിയ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

ഈ നിയമപ്രകാരം കുറ്റവാളിയാക്കപ്പെട്ട ഒരാളെ, സതി അനുഷ്ഠിച്ചയാളുടെ സ്വത്ത് അനന്തരാവകാശമായി അനുഭവിക്കുന്നതിന് അയോഗ്യനാക്കുന്നു. കുറ്റം ചെയ്ത കാലം മുതൽ 5 വർഷക്കാലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയാൾക്ക് അയോഗ്യത കല്പിക്കുന്നു.

🌷നിരോധനം

ഗവർണർ ജനറൽ വില്യം ബന്റിക്ക് പ്രഭുവിനെ  കൊണ്ട് സതി നിരോധിക്കാൻ നിയമം കൊണ്ടുവരാൻ രാജാറാം മോഹൻ റോയ് ശ്രമം തുടർന്നു. 1829ൽ സതി നിരോധിച്ചുകൊണ്ട് വില്യം ബന്റിക് നിയമം പാസാക്കി.
ആചാരങ്ങൾ എന്ന പേരിൽ അപരിഷ്‌കൃത ഇന്ത്യൻ  സമൂഹം കൊണ്ട് നടന്ന നിരവധിയായ അനീതികളിൽ ഏറ്റവും ക്രൂരമായത് ആയിരുന്നു സതി...
18-19 നൂറ്റാണ്ടുകളിൽ ഭാരതത്തിൽ ബംഗാളിലും ഭാരതത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും നില നിന്ന ദുരാചാരമാണ് ഇത്... ഭർത്താവ് മരിച്ചാൽ ഭാര്യ അതേ ചിതയിൽ ചാടി മരിക്കണമെന്ന് ഈ ആചാരം നിഷ്കർഷിക്കുന്നു... 1817 ലെ ബംഗാൾ പ്രസിഡൻസി യുടെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് കടുത്ത സ്ത്രീ വിരുദ്ധ ആചാരമായ സതി മുഖേന 700 ഇൽ അധികം പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടിട്ടുണ്ട്..

ചരിത്രപരമായോ ആചാരപരമായോ യാതൊരു അടിസ്ഥാനവുമില്ലാത്ത ദുരാചാരമായിരുന്നു സതി...സതി അനുഷ്ടിക്കുന്ന സ്ത്രീയെ സതീമാതാവായി സങ്കല്പിച്ച് അമ്പലം പണിത് ഏഴു തലമുറകളോളം ആരാധിക്കുന്ന സമ്പ്രദായം ഉത്തരേന്ത്യയിൽ നിലനിന്നിരുന്നു... ഇത്തരം കുടുംബങ്ങള്‍ക്ക് സമൂഹത്തില്‍ പല ഉന്നത സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിച്ചിരുന്നു..  അതിനാല്‍ വളരെ മൃഗീയമായി യുവതികളായ വിധവകളെ ബന്ധുക്കള്‍ ചിതയിലെറിയുമായിരുന്നു... മരണ വെപ്രാളത്താൽ തീ ജ്വാലയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന യുവതികളെ നീളമുള്ള കമ്പുകൾ ഉപയോഗിച്ച് തീയിലേക്ക് കുത്തിയിടുമായിരുന്നു...

 രാജാറാം മോഹൻ റോയ്  യുടെ നേതൃത്വത്തിൽ സതിക്കെതിരെ അതി ശക്തമായ പ്രതിഷേധം ആണ് ഉത്തരേന്ത്യയിൽ ഉണ്ടായത്‌...മുഗൾ രാജാക്കന്മാർ നിയമം മൂലം സതി നിർത്തലാക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് സാധ്യമായില്ല... നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായി 1829 ഡിസംബർ 4-ന് വില്ല്യം ബെന്റിക് പ്രഭു സതി ഔദ്യോഗികമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി..

സ്വതന്ത്ര ഇന്ത്യയിലും ചില പ്രബല ഹിന്ദു വിഭാഗങ്ങൾ സതി അനുഷ്ഠിക്കണം എന്ന ചിന്തയിൽ തന്നെ ആയിരുന്നു.... 1987-ല്‍ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ഡെറാല ഗ്രാമത്തില്‍ രജ്പുത് യുവതിയായ രൂപ് കന്‍വര്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിതയായി... 18 കാരി യായിരുന്ന രൂപ് കൻവാറിനെ 8 വിവാഹം കഴിച്ച് എട്ടാം മാസം മാൻ സിങ് ഷെഖാവത്ത് എന്നയാൾ മരിച്ചു..ചില നാട്ടു പ്രമാണിമാർ ചേർന്ന് രൂപ് കൻവാറിനെ സതി ക്കായി നിർബന്ധിച്ച്‌ ചിതയിൽ എറിഞ്ഞു...യുവതി സതി അനുഷ്ഠിക്കുന്നത് കാണുവാന്‍ ഈ പരിഷ്‌കൃത കാലത്തും ആയിരകണക്കിനാളുകളാണ് എത്തിച്ചത്...

ലോകത്തിന് മാതൃകയാകാൻ കുതിച്ചു കൊണ്ടിരുന്ന ഇന്ത്യയിലെ പുരോഗമന സമൂഹം തെരുവിലിറങ്ങി...ലോകത്തിന്റെ മുൻപിൽ ഈ ദുരാചാരം ഇന്ത്യക്കാകെ അപമാനമാണെന്ന് ആരോപിച്ച് രാജ്യം മുഴുവന്‍ ധാരാളം എതിര്‍പ്പുകളും പരാതികളുമുണ്ടായി... ഇതിനെ തുടര്‍ന്ന് 1987-ല്‍ ഒക്ടോബര്‍ ഒന്നിന് ‘രാജസ്ഥാന്‍ സതി നിരോധന ഉത്തരവ്’ കമ്മീഷന്‍ ചെയ്യുകയും അത് പിന്നീട് ‘1987 സതി (നിരോധനം) ആക്ട്’- ആവുകയും ചെയ്തു...

ആത്മാഭിമാനത്തിനും മൗലിക അവകാശങ്ങൾക്കും പുല്ലു വില കൽപ്പിക്കുന്ന നാറി പുഴുത്ത അനാചാരങ്ങളുടെ വിഴുപ്പു ഭാണ്ഡത്തെ മനുഷ്യ മനസ്സിൽ നിന്നും വലിച്ചെറിയാൻ പ്രേരിപ്പിച്ച എണ്ണമറ്റ നിണമണിഞ്ഞ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഏറ്റവും സംഭവ ബഹുലവും അർത്ഥ സമ്പുഷ്ടവും ആയ പ്രക്ഷോഭം ആണ് സതിക്കെതിരായത്..189 വർഷങ്ങൾക്ക് അപ്പുറം ഡിസംബർ 4 ഇന്ത്യയ്ക്ക് നൽകിയ സന്ദേശം പരിണാമ സിദ്ധാന്തം പോലെ,,മാർക്സിസം പോലെ,,ഒക്ടോബർ വിപ്ലവം പോലെ,,,ചന്ദ്രനിലേക്കുള്ള മനുഷ്യ രാശിയുടെ കാൽവയ്പ്പ് പോലെ,,സമാനതകളില്ലാത്ത മുന്നേറ്റത്തിന്റേതാണ്... ആ ആക്കം ഹൃദയത്തിൽ ആവാഹിച്ചു മുന്നേറണം... ആത്മാഭിമാനത്തിന് വില പറയുന്ന അനാചാരങ്ങൾ എത്ര പഴകിയതാണെങ്കിലും എത്ര ആഴത്തിൽ വേരിറങ്ങിയത് ആണെങ്കിലും തൂത്തെറിയുക തന്നെ വേണം...

No comments:

Post a Comment